ബെല്ലും ബ്രേക്കും ഇല്ലാത്ത
കുരുത്തം കെട്ട ചിന്തകള്‍..

ഇടിച്ചു നാശമാക്കേണ്ട എന്നാണെങ്കില്‍
വഴി മാറി നിന്നോ...

എണ്‍പത്

എണ്പതുകളുടെ തുടക്കമാണ്..

ആ കാലത്തെ 'പണ്ട്' എന്ന് വിശേഷിപ്പിക്കാന്‍ എന്തോ തോന്നുന്നില്ല..അത് അത്രയും അരികില്‍ ആയതു കൊണ്ടാവാം. അല്ലെങ്കില്‍ അതില്‍ നിന്നും ഏറെ അകന്നു എന്ന് എനിക്ക് തോന്നാത്തത് കൊണ്ടുമാവാം.

യു പീ സ്കൂള്‍ കാലം.. അന്ന് ഇത് പോലൊന്നുമല്ല എന്ന് ഇപ്പൊ പറയുമ്പോ ഒരുതരം പകപോക്കല്‍ നിര്‍വൃതി തോന്നുന്നു.. കാരണം അന്ന് ഞങ്ങള്‍ ഈ ' അന്ന് ഇത് പോലൊന്നുമല്ല.. ആ കാലമൊക്കെ ഇപ്പൊ എവടെ..' എന്ന പല്ലവി ഞങ്ങളുടെ മുതിര്‍ന്നവരില്‍ നിന്ന് എന്നും കേള്‍ക്കുന്ന ഒരു കാലമായിരുന്നല്ലോ. (ഇപ്പൊ അങ്ങനെ വല്ലതുമാണോ. ചെറിയ പിള്ളാരോട് നൊസ്റ്റാള്‍ജിയ പറയാന്‍ പോയിട്ട് എന്ത് കാര്യം. അത് വല്ലതും ഉണ്ടോ അവര്‍ ക്ഷമയോടെ കേക്കാന്‍ പോണു?)

വൃശ്ചിക മാസം ആയാല്‍ തുടങ്ങി പിന്നെ സന്തോഷം.. അയ്യപ്പന്‍റെ സീസണ്‍ .. അയ്യപ്പന്‍ വിളക്കുകള്‍..പാട്ടുകള്‍.. ഉത്സവ കാലം തുടങ്ങി എന്ന സന്തോഷം..

ഞങ്ങള്‍ ഒരു അഞ്ചാറു പേര്‍ ചേര്‍ന്ന് ഒരു തീരുമാനത്തില്‍ എത്തി. ഒരു അയ്യപ്പന്‍ പാട്ട് കഴിക്കുക. കാര്യമായിട്ടൊന്നുമില്ല.. അയ്യപ്പന്‍റെ ഒരു ഫോട്ടോ മാലയിട്ടു അതും കയ്യില്‍ പിടിച്ചു ഒരുത്തന്‍. ഒരാളുടെ കയ്യില്‍ പാല മരത്തിന്റെ കൊമ്പ് മുറിച്ചത്.. മറ്റൊരാള്‍ കയ്യില്‍ ഒരു ഗന്ചിരയുമായി. ഒരാള്‍ ഹരിബോല്‍.. ഒരാള്‍ ചീയ്യം..

പിന്നെ അയ്യപ്പന്‍റെ ഭജന യും ചൊല്ലി ഒരു പത്തിരുനൂറു മീറ്റര്‍ നടക്കുക. ഞങ്ങള്‍ അഞ്ചുപേര്‍. ഞാന്‍ , എന്റെ ഏട്ടന്‍, സുഹൃത്ത്‌ വിനു, ഉദയന്‍ പിന്നെ ഉമ്മര്‍. ഉമ്മറി നാണ് ഭസ്മ തട്ടിന്റെ ചുമതല. ഭക്ത ജനങ്ങള്‍ക്ക് ആര്‍ക്കു വേണമെങ്കിലും ഭസ്മ തട്ടില്‍ കാണിക്ക ഇടാം (അതാണല്ലോ ഞങ്ങളുടെ മുഖ്യ ആകര്‍ഷണം!!) നേരെ നടന്നു പഴയ പാത വഴി വിനുവിന്റെ വീട്ടു തൊടിയിലേയ്ക്ക്. അവിടെയാണ് പന്തല്‍. കൊന്നത്തടികള്‍ കൊണ്ട് നാല് കാലു നാട്ടി മുകളില്‍ തെങ്ങിന്പട്ടകള്‍ നിരത്തി ഉഷാര്‍ ഒരു പന്തല്‍. ഒന്ന് രണ്ടു പെണ് സുഹൃത്തുക്കള്‍ അടുപ്പ് കൂട്ടി അരി വേവിച്ചു അതില്‍ വെള്ളം ഇട്ടു പായസം ഉണ്ടാക്കുന്ന തിരക്കില്‍. നാളികേരം കഷ്ണങ്ങള്‍ ആക്കി വെട്ടി പായസത്തിനു അലങ്കാരം വയ്പ്പിക്കാനുള്ള തിരക്കിലാണ് പ്രായമായ അമ്മിണിയമ്മ.

അന്ന് അങ്ങിനെയാണ്. പിള്ളേരുടെ എന്ത് ചെറിയ ക്രിയാത്മകതയ്ക്കും ചൂട്ടു പിടിക്കാന്‍ മുതിര്‍ന്നവര്‍ സന്നദ്ധരായിരുന്നു.

(പക്ഷെ എന്റെ വീട്ടില്‍ അച്ഛന്‍ ഒരു നിബന്ധന വച്ചിരുന്നു. വൈകുന്നേരം ആറു മണി കഴിയും മുന്പ് വീടെത്തണം.ആറര എന്ന് പറയുമ്പോഴേക്കും പഠിപ്പ് തുടങ്ങിക്കൊളണം)

സ്കൂള്‍ വിട്ടു വന്നു ചായ കുടിച്ചു എന്ന് വരുത്തി വേഗം കളിക്കാന്‍ പോക്കാണ് ഞാനും ഏട്ടനും. കളികളില്‍ പലതും പെടും. കൊട്ടിയും പുള്ളും, കോല്‍ ഏറു കൊമ്പു, ചില്ലേര്‍, പിന്നെ ഇന്നത്തെ ക്രിക്കറ്റ്‌ ന്റെ പ്രാചീനമായ രൂപം..അങ്ങനെ ഒരുപാട് കളികള്‍. ആ കളി സംഘം ആണ് ഇപ്പോള്‍ അയ്യപ്പ ഭക്തിയുമായി പുതിയ ഒരു കളി യില്‍ എര്‍പെട്ടിരിക്കുന്നത്.

ഭജനയും കൊട്ടും എഴുന്നെള്ളത്തും ഒക്കെയായി സംഘം വീട്ടിനു മുന്നില്‍ എത്തിയപ്പോഴേ സമയം ഏഴു മണി.. അച്ഛന്‍റെ deadline കഴിഞ്ഞിരിക്കുന്നു. മുറ്റത്ത് ദേഷ്യം കൊണ്ട് ഉലാത്തുന്ന നിലയില്‍ അച്ഛനെ കാണപ്പെട്ടു. പിന്നെ താമസിച്ചില്ല . സ്വന്തം ഉത്തരവാദിത്തങ്ങള്‍ അടുത്തുള്ളവനെ ഏല്‍പ്പിച്ചു ഞങ്ങള്‍ രണ്ടു പേരും ഉത്സവത്തില്‍ നിന്നും സ്കൂട്ട് ആയി.

അച്ഛന്‍റെ ഉലാത്ത ലിന്റെ ഗതി കൃത്യമായി ഗണിച്ച് ഏട്ടന്‍ വീടിനകം പറ്റി. എന്നും ഗണിക്കല്‍ പിഴയ്ക്കുന്ന ഞാനോ..കൃത്യമായും അച്ഛന് മുന്നില്‍ പെട്ടും പോയി.

പിന്നീട് പുളിവാറല്‍ പ്രയോഗമായിരുന്നു. എവിടെടാ മറ്റവന്‍ എന്ന ചോദ്യത്തിനൊപ്പം ഏട്ടനും ഒറ്റുകൊടുക്കപ്പെട്ടു.

അത് എണ്പതുകളുടെ തുടക്കം ആയിരുന്നു.

എത്ര തല്ലു കിട്ടിയാലും ഉത്സവങ്ങള്‍ നിലയ്ക്കാത്ത ഒരു കാലം. പറയാന്‍ മാത്രം കാശ് പിരിവുകള്‍ ഒന്നും ഇല്ലാതെ, കുപ്പി പൊട്ടലുകള്‍ ഒന്നും ഇല്ലാതെ ഉത്സാഹിക്കാന്‍ മടിയേതു മില്ലാത്ത കാലം.

1 അഭിപ്രായം:

  1. പതിറ്റാണ്ടുകൾക്ക് പിറകിലെ നിന്റെ ഓർമ്മക്കാലം!!
    എന്നെയും പിറകോട്ട് വലിയ്ക്കുന്നു!!

    മറുപടിഇല്ലാതാക്കൂ