ബെല്ലും ബ്രേക്കും ഇല്ലാത്ത
കുരുത്തം കെട്ട ചിന്തകള്‍..

ഇടിച്ചു നാശമാക്കേണ്ട എന്നാണെങ്കില്‍
വഴി മാറി നിന്നോ...

സമയ കാലങ്ങളുടെ ഒരു സംക്ഷിപ്ത തൂത്തു വാരല്‍.

സമയത്തിന്‍റെ ആപേക്ഷികത,
നമ്മുടെ അളവുകോലുകളുടെ ഞെട്ടിപ്പിക്കുന്ന മാറി മറിയലുകള്‍,
ഇവയൊക്കെ എന്നും എത്ര വേണമെങ്കിലും ആലോചിച്ചു കൂട്ടാവുന്ന വഴിവിട്ട ചിന്തകള്‍ തന്നെ.

വാസ്തവത്തില്‍ ഇത്തരം വഴിവിട്ട ചിന്തകള്‍ അല്ലെ ശാസ്ത്രം? അല്ലെങ്കില്‍ വഴിവിട്ട ചിന്തകള്‍ ഇല്ലായിരുന്നെങ്കില്‍ ശാസ്ത്രം ഉണ്ടാവുമായിരുന്നോ? ഈയാമ്പാറ്റകളുടെ ഒരു ജന്മം നമുക്ക് ഏതാനും മിനിട്ടുക ളുടെതു മാത്രം. അപ്പോള്‍ നമ്മുടെ മഹത്തായ ജന്മം മറ്റാരുടെയോ നിമിഷങ്ങള്‍ ആവാനും മതി.

ദൈവമേ എന്ന് തലയില്‍ കൈവയ്ക്കാതെ..

അങ്ങനെ ഒരാളെ അവരോധിക്കാതെ തന്നെ ചിന്ത മുന്നോട്ടു പോയ്ക്കൂടെ? ആരുടെയോ വലിയ ഒരു സ്കെയിലിലെ തുലോം ചെറിയ മില്ലി മീറ്റര്‍ ആണ് നമ്മുടെ മഹത്തായ പ്രപഞ്ചം എന്ന് ചിന്തിക്കാനും ഒരു രസമുണ്ട്. നമ്മുടെ മന ക്കണ ക്കുകള്‍ക്കും ഭാവനകള്‍ക്കും അതീതമായ ഒരു സ്കെയില്‍.

ആ വലിയ സ്കെയില്‍ പ്രാബല്യത്തില്‍ ഉള്ള ലോകത്തിലെ ഒരാള്‍ ഒരുനാള്‍ കയ്യിലൊരു കുറ്റി ച്ചൂലുമായി വന്നു, അയ്യേ ഈ മുറി നിറച്ചു മാറാല എന്നും പറഞ്ഞു നമ്മുടെ ആകാശ ഗംഗയും ആന്‍ ട്രോ മിടയും നെബുലയും അതും ഇതും ഒക്കെ ആയ നക്ഷത്രക്കൂട്ടങ്ങളെ ഒക്കെ ക്കൂടി അടിച്ചു തൂത്ത് ശീ...ന്നൊരു ഏറു കൊടുക്കും.. മുറി ഇപ്പഴാ വൃത്തിയായത് ഹാവൂ .. എന്നൊരു പോക്കും പോവും!

3010

07 -11 -3010

ഇത്തവണ നമുക്ക് രണ്ടായിരത്തിപ്പത്തിലെ ഒരു പത്ര വാര്‍ത്ത ശ്രദ്ധിക്കാം

UDF നു വിജയം
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇത്തവണ UDF തരംഗം ..

അന്ന് കാലത്ത് നടപ്പിലുള്ള ഏറ്റവും ചെറിയ അധികാര അതിര്‍ത്തി യാണ് പഞ്ചായത്ത്.. അത്തരം ഒരുപാട് പഞ്ചായത്തുകള്‍ ചേര്‍ന്നാല്‍
ഒരു സംസ്ഥാനം ആവും എന്നും ..അങ്ങിനെ കേരളം എന്ന് പേരായ ഒരു സംസ്ഥാനം ഉണ്ടെന്നും രേഖകള്‍ പറയുന്നു..

(രേഖകള്‍ സത്യമാണോ എന്ന് തീര്‍ച്ചയില്ല.. കാരണം അന്ന് കാലത്ത് കമ്പ്യൂട്ടര്‍, ഇന്‍റെര്‍ നെറ്റ് എന്നിവ പ്രചാരത്തില്‍ വന്നിരുന്നു. അതില്‍ കയറി ഏതു അണ്ടനും അടകോടനും എന്തും എഴുതി വിടാം എന്നതിനാല്‍ സത്യം ഏതു മിഥ്യ ഏതു എന്ന് തിരിച്ചറിയുക കഷ്ടം ആണ് ഇപ്പോള്‍. എന്നാലും ലഭ്യമായ തെളിവുകള്‍ വച്ച് കേരളം എന്ന ഒരു സംസ്ഥാനം ഉണ്ട് എന്ന് നമുക്ക് അനുമാനിക്കാം.)

പഞ്ചായത്തുകള്‍ ചേര്‍ന്ന് ജില്ല ആവുന്നു എന്നും അത്തരത്തില്‍ പതിനാലോ പതിനഞ്ചോ ജില്ലകള്‍ ചേര്‍ന്ന് കേരളം എന്ന സംസ്ഥാനം ആവുന്നു എന്നും ഒരു വാദം ഉണ്ട്‌.

താലുക്ക് എന്ന പേരും പറഞ്ഞു കേള്‍ക്കുന്നുണ്ട്..

എന്തായാലും ഓരോ പഞ്ചായത്തിലും കുറെ പേര്‍ മത്സരിക്കുന്നു.

മത്സരം കായികമോ ബുദ്ധി പരമോ അല്ല എന്നതാണ് രസം. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് മത്സരം എന്നത് തിട്ടമില്ല. മത്സരിക്കാന്‍ UDF , LDF എന്നിങ്ങനെ വിവിധ പാര്‍ട്ടി കള്‍ ഉണ്ടാവുമത്രേ.

ഓരോ പാര്‍ട്ടികളും ഓരോ ആശയങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട് എന്ന് ചില രേഖകള്‍ പറയുന്നു. ആശയങ്ങള്‍ എന്താണ് എന്ന് വ്യക്തമല്ല..അത്തരത്തില്‍ പെട്ട ഒരു പാര്‍ട്ടി ആണ് ഈ UDF . അതൊരു പാര്‍ട്ടിയല്ല ഒരു പാട് പാര്‍ട്ടികള്‍ ചേര്‍ന്ന ഒരു മുന്നണിയാണ് എന്നും ചിലയിടത്ത് പറഞ്ഞു കാണുന്നു. ഇവര്‍ മത്സരത്തില്‍ ജയിച്ചു എന്നതാണ് പത്ര വാര്‍ത്ത. (പത്രം എന്നത് അന്നുകാലത്തെ ഒരു പ്രധാന മാധ്യമം ആയിരുന്നു. അതിന്‍റെ വിശദാംശങ്ങള്‍ മറ്റൊരു കുറിപ്പില്‍ ചേര്‍ത്തുന്നതാണ്)

പഞ്ചായത്ത് തുടര്‍ന്നുള്ള അഞ്ചു വര്‍ഷം ജയിച്ചവരാണ് ഭരിക്കുക അത്രേ.. എന്താണ് ഭരണം എന്നതിനെ പറ്റി എവിടെയും പറഞ്ഞു കാണുന്നില്ല. ഏതായാലും സാധാരണ ജന ജീവിതത്തെ അത് ഒരു തരത്തിലും ബാധിച്ചു കാണുന്നതായി എവിടെയും ഇല്ല.

ദൂരദര്‍ശിനി

അന്ന് കാലത്തെ പ്രധാന വിനോദ ഉപാധി ടെലിവിഷന്‍ ആയിരുന്നു എന്ന് ചില സൈബര്‍ ലേഖനങ്ങളില്‍ കാണുന്നു.

ഒരു പ്രധാന സ്ഥലത്ത് നിന്നുംചിത്രീകരണം കഴിഞ്ഞ ചലച്ചിത്രങ്ങള്‍ നാനാവിധ സ്ഥലങ്ങളിലേക്ക് വയറുകളിലൂടെ ബന്ധിപ്പിച്ചു, എല്ലാ വീടുകളിലും ഒരു പെട്ടിക്കുള്ളിലൂടെ പ്രദര്‍ശിപ്പിച്ചിരുന്നു പണ്ട്..എന്നാല്‍ ചലച്ചിത്രങ്ങള്‍ മാത്രമല്ല അങ്ങനെ ചെയ്തിട്ടുള്ളത്, വാര്‍ത്തകള്‍, പാട്ടുകള്‍ തുടങ്ങിയവയും അതിലൂടെ കാണിച്ചിരുന്നു എന്നും ചില ലേഖനങ്ങളില്‍ കാണുന്നു. അതെന്തായാലും അതെല്ലാം കൂടി കലര്‍ന്ന താണല്ലോ ചലച്ചിത്രം എന്നത് കൊണ്ട് വിവക്ഷിക്കുന്നത് എന്നും അത് കൊണ്ട് പ്രധാനമായും ചലച്ചിത്രം എന്ന് പറഞ്ഞാല്‍ അതില്‍ തെറ്റില്ല എന്നും നമുക്ക് സാമാന്യ യുക്തിയില്‍ പറയാം.

അതിലൂടെ കൂടുതലും തുടരന്‍ കഥകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മിക്കവരും അതിനു മുന്പിലിരുന്നു സമയം തള്ളി നീക്കി. പെണ്ണുങ്ങള്‍ ആണ് തുടരന്‍ കഥകളില്‍ കൂടുതല്‍ പ്രതിപത്തി കാട്ടിയിരുന്നത് എന്നും കാണുന്നു. അന്ന് കാലത്ത് ആണുങ്ങള്‍* പെണ്ണുങ്ങള്‍* എന്നിങ്ങനെ മനുഷ്യര്‍ക്കിടയില്‍ രണ്ടു വിഭാഗം ഉണ്ടായിരുന്നു എന്നത് കൌതുകകരമാണ്.

ടെലിവിഷന്‍ വരുന്നതിനു മുന്‍പ് നല്ല കെട്ടുറപ്പുള്ള സാമൂഹ്യ ബന്ധങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത് എന്നും, ഇതിന്‍റെ വരവോടെ സമൂഹത്തിന്‍റെ മൊത്തം താളം തെറ്റുകയും ഒരുതരം സാംസ്കാരിക ജീര്‍ണ്ണത സമൂഹത്തില്‍ ബാധിക്കുകയും ചെയ്തു എന്നും രണ്ടായിരങ്ങളിലെ ജീവിതം എന്ന പഠനത്തില്‍ പ്രൊ.xyz പറയുന്നത് ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.

പ്രധാനമായും തങ്ങളുടെ ഉത്പന്നങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ വന്‍കിട വ്യവസായികള്‍ മാധ്യമം ഉപയോഗിച്ചിരുന്നുവത്രേ.അതിനെ പരസ്യങ്ങള്‍ എന്ന പേരില്‍ വിളിക്കുകയും അങ്ങനെ പരസ്യം ചെയ്യുന്നതിന് ഒരു വന്‍ തുക* ടെലിവിഷന്‍ നടത്തിപ്പുകാര്‍ മുതലാളി* മാരില്‍ നിന്നും വാങ്ങുകയും ചെയ്തു. കൌതുകകരമായത് പരസ്യങ്ങള്‍ കാണുകയും ആകൃഷ്ടരാവുകയും ചെയ്ത സാധാരണക്കാര്‍ അത്തരം ഉത്പന്നങ്ങള്‍ക്ക് പിറകെ പായുകയായിരുന്നു എന്നതാണ്. ആരോഗ്യമോ, സാമ്പത്തികമോ ഒന്നും നോക്കാതെ ഇത്തരത്തില്‍ ജീവിക്കുന്ന ഒരു ജനത വാസ്തവത്തില്‍ കെട്ടുകഥ അല്ലെ എന്നൊരു വാദം അതുകൊണ്ട് തന്നെ നിലവില്‍ ഉണ്ട്. എന്തായാലും അത്തരം ഒരു ജീവിതം ഏതോ ഒരു ഭാവനാ കലാകാരന്റെ സൃഷ്ടി ആണ് എന്ന് വരുകിലും വായിച്ചു പോകാന്‍ ആസ്വാദ്യകരം തന്നെ എന്നതില്‍ തര്‍ക്കം ഇല്ല. ഇത്തരത്തില്‍ സത്യം ഏത്, മിഥ്യ ഏത് എന്ന് തിരിച്ചറിയാനാവാതെ ചരിത്രം കുഴഞ്ഞു മറിഞ്ഞു കിടക്കുന്നത് അന്ന് കാലത്തെ മാധ്യമങ്ങളുടെ സത്യസന്ധത ഇല്ലായ്മയെ കാണിക്കുന്നു എന്ന് നമുക്ക് തറപ്പിച്ചു പറയാം.

മൂവായിരത്തിപ്പത്ത്

ആയിരം എന്തിന്? ഒരു നൂറു വര്‍ഷം അപ്പുറത്ത് ചിന്തിക്കാന്‍ തന്നെ പേടിയാവുന്നു..എന്ത് മാറ്റങ്ങള്‍ ആവും നമ്മുടെ ജീവിതത്തിന്?

ഇന്ന് ഭൂലോകത്ത് ഉള്ളവരില്‍ വളരെ ചുരുക്കം പേരെ അന്ന് കാണുകയുള്ളൂ!! ഇന്ന് ജനിച്ചവരോ ഒന്നോ രണ്ടോ വയസ്സ് ആയവരോ മാത്രം!!

ജീവിത ശൈലിയോ? നമോ നമ.. അചിന്ത്യം..ടെക്നോളജി നമ്മെ ഏതൊക്കെ ഇടങ്ങളില്‍ എത്തി ച്ചിട്ടുണ്ടാകും അപ്പോള്‍?

ചില ഭാവനകള്‍ തുടര്‍ന്ന് പോസ്റ്റ്‌ ചെയ്യുന്നതായിരിക്കും..